ഡബ്ലിൻ: സ്വന്തം നാട്ടിൽ നിന്നും അകന്ന് എത്ര ദൂരദേശത്തായാലും വിശ്വാസ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ സീറോമലബാർ സഭ അംഗങ്ങളുടെ പങ്ക് ശ്ലാഘനീയമാണെന്ന് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്.
അയർലൻഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന അയർലൻഡ് സീറോമലബാർ സഭയുടെ ദേശീയ നോക്ക് തീർഥാടനത്തോടനുബന്ധിച്ചുള്ള ആഘോഷമായ വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു കർദിനാൾ.
"നോക്ക് തീർഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണെന്നും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ നോക്കിലെ പ്രത്യക്ഷീകരണത്തിന്റെ ചരിത്രപശ്ചാത്തലവും ദൈവശാസ്ത്രപരമായ പ്രസക്തിയും കർദിനാൾ വിശദീകരിച്ചു.
ഒരു വ്യക്തിയുടെ പ്രത്യക്ഷീകരണത്തേക്കാലുപരി നമ്മുടെ അമ്മയായ തിരുസഭയുടെ ത്രിതല യാതാർഥ്യങ്ങളുടെ ഐക്വത്തെപ്പറ്റിയുള്ള ഉജ്വലമായ സാക്ഷ്യമായിരുന്നു നോക്ക് പ്രത്യക്ഷീകരണം. സകലസൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടിനിൽക്കുന്ന തിരുസഭയുടെ സ്വർഗീയ ആരാധനയിലേയ്ക്ക് പ്രത്യാശയോടെ നീങ്ങാൻ ഈ നമ്മെ സഹായിക്കുന്ന ദൈവീക ആഹ്വാനമാണു ഈ വെളിപാടെന്ന് കർദിനാൾ ഉദ്ദ്ബോദിപ്പിച്ചു.
അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഏഴായിരത്തോളം വിശ്വാസികൾ പങ്കെടുത്ത തീർഥാടനം അത്യന്തം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്.
വിശ്വാസികളാൽ നിറഞ്ഞുനിന്ന നോക്ക് ബസിലിക്കയിൽ അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമികനായിരുന്നു.